Featured Posts Coolbthemes

Featured Posts Coolbthemes

Friday, July 19, 2013

മഴ

എം.എന്‍ .വിജയന്‍ Posted on: 25 Jun 2013


വീണ്ടും മഴ പെയ്യുന്നു. ഓര്‍മ്മകളുടെ എന്തൊക്കെയോ ചിതറിയ ചിത്രങ്ങള്‍ മഴയിലുണ്ട്. ബാല്യത്തിന്റെ പരിസരത്തുവീണ മഴ ഇപ്പോഴും മനസ്സില്‍ നിന്ന് ഒഴുകിത്തീര്‍ന്നിട്ടില്ല. അന്നൊക്കെ ഓരോ മഴയിലും ഭൂമിയും ആകാശവും നനയുമായിരുന്നു. മഴ നനഞ്ഞു കുതിര്‍ന്ന് മുന്നോട്ടുപോകുന്ന ജീവിതം അതിന്റെ മുഴുവന്‍ കരുത്തോടെയും എന്റെ കണ്ണുകളിലുണ്ട്.


അന്ന് കുടയില്ല. അങ്ങനെ പറയാന്‍ വയ്യ. ചിലര്‍ക്കെങ്കിലുമുണ്ട്. അവര്‍ വലിയവര്‍. സാധാരണ സ്‌കൂള്‍ കുട്ടികള്‍ക്ക് കാട്ടുചേമ്പിലയും വാഴയിലയും കുടയാവുന്നു. സ്‌കൂള്‍ തുറക്കുന്ന അന്ന് മഴയാണ്. മഴയില്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് തുറക്കാന്‍ വയ്യ. പെരുമഴയത്ത് കാട്ടുചേമ്പിലയും വാഴയിലയും ചൂടി കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നു. അല്‍പസമയം മാത്രമേ ഈ തടയുള്ളൂ. ഒരു തണുത്ത കാറ്റില്‍ ചേമ്പിന്‍താളില പറക്കുന്നു. മഴ കുട്ടികളിലേക്ക് വീഴുന്നു. അതാണ് ആവേശം. ജീവിതം മുഴുവന്‍ ഈ മഴയില്‍ നനഞ്ഞ് കുതിര്‍ന്നതാവാന്‍ ഞങ്ങളാഗ്രഹിച്ചിട്ടുണ്ട്.


ഒരുപക്ഷേ, ഒരുപാട് മഴ പെയ്യുന്നതുകൊണ്ടാവും നമ്മള്‍ മഴയെ ചെറുക്കുന്നത്. മഴയ്ക്കും ജീവിതത്തിനുമിടയില്‍ നാം കുടയുടെ ഭിത്തി കെട്ടുന്നത്. ദില്ലിയില്‍ വെച്ച് പെരുമഴയിലൂടെ ചിരിച്ചുകൊണ്ട് മഴ നനഞ്ഞ് പോകുന്നവരെ കണ്ടിട്ടുണ്ട്. രാജസ്ഥാനിലും അങ്ങനെത്തന്നെ. കാളിദാസന്‍ മേഘസന്ദേശത്തില്‍ മേഘം കണ്ട് ഇളകുന്നത്. അതുകൊണ്ടാണ്. മഴ അവിടെ സന്തോഷം കൊണ്ടുവരുന്നു.


വാഴയിലയും ചേമ്പിലയും കഴിഞ്ഞാല്‍ പിന്നെ പാളയാണ് കുട.വലിയ പാള എടുത്ത് തലയില്‍ വയ്ക്കാം. അത് അല്‍പമൊന്ന് നിവര്‍ത്തി മലര്‍ത്തിപ്പിടിച്ചാല്‍ ബുദ്ധന്റെ ഭിക്ഷാപാത്രമായി. അതില്‍തന്നെ കഞ്ഞി കുടിച്ചതിനുശേഷം വെള്ളത്തിലൊന്ന് കഴുകിയാല്‍ പഴയതുപോലെ വൃത്തിയായി.